
ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്കു വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനായുള്ള സർക്കാർതല മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആറ്റുകാൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന വിവിധ വകുപ്പുകളുടെ അവസാനഘട്ട അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊങ്കാല ഉത്സവം കുറ്റമറ്റരീതിയിൽ നടത്തുന്നതിന് വിവിധ വകുപ്പുകൾ കാര്യക്ഷമമായ പ്രവർത്തനം നടത്തുന്നുണ്ട്. ഏകദേശം നാല്പതു ലക്ഷം സ്ത്രീകൾ പൊങ്കാലയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷ. ക്ഷേത്രത്തിനു സമീപമുള്ള 31 വാർഡുകളിൽ അവശ്യം വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കിക്കഴിഞ്ഞു. അവശേഷിക്കുന്ന പ്രവൃത്തികൾ ഫെബ്രുവരി 25നകം പൂർത്തിയാക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കുടിവെള്ള വിതരണത്തിന് 1260 പൊതു ടാപ്പുകളും സ്ത്രീകൾക്ക് കുളിക്കാൻ 50 ഷവറുകളും സ്ഥാപിക്കും. കൂടുതൽ സ്ഥലങ്ങളിൽ വെള്ളമെത്തിക്കാൻ മറ്റ് താലൂക്കുകളിൽ നിന്ന് കുടിവെള്ള ടാങ്കറുകൾ എത്തിക്കും.
ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. അന്നദാനം, കുടിവെള്ള വിതരണം എന്നിവ നടത്തുന്നവർക്കും സന്നദ്ധ സംഘടനകൾക്കും ഇതു സംബന്ധിച്ച കർശന നിർദേശം നൽകും. പരീക്ഷാക്കാലമായതിനാൽ വിദ്യാർത്ഥികളെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള ശബ്ദമലിനീകരണം നടത്തിയാൽ കർശന നടപടികളുണ്ടാവും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്പെഷ്യൽ സ്ക്വാഡ് ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കും.
ഭക്തരുടെ യാത്രാ സൗകര്യത്തിനായി വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി. സർവീസുകളും ട്രെയിൻ സർവീസുകളും നടത്തും. ഫയർഫോഴ്സ്, പോലീസ് സംവിധാനം കാര്യക്ഷമമായി വിന്യസിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്കായി 3600 പോലീസുകാരെ നിയോഗിക്കുന്നതിൽ പകുതിയിലേറെയും വനിതകളായിരിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകളും താത്കാലിക ആശുപത്രി സംവിധാനങ്ങളും പ്രവർത്തിക്കും.
ആറ്റുകാൽ പൊങ്കാല ഉത്സവം പ്രമാണിച്ച് മാർച്ച് രണ്ടിന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശികാവധി അനുവദിക്കുവാൻ ജില്ലാ കളക്ടർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
അവലോകന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ, മേയർ വി.കെ. പ്രശാന്ത്, എം.എൽ.എ മാരായ ഒ. രാജഗോപാൽ, വി.എസ്. ശിവകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, മറ്റു ജനപ്രതിനിധികൾ, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)