
ലോകത്തെ ആകമാനം പിടിച്ചുലച്ച കോവിഡ് രണ്ടാം തരംഗത്തിന്റെ കെടുതികൾ രാജ്യത്തെ വീർപ്പുമുട്ടിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും സാധാരണ ജീവിതവും നിത്യചലനങ്ങളും അടിമുടി താറുമാറായിരിക്കുന്നു. ദരിദ്രരുടെ സ്ഥതി അതിദാരുണമാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോഡി സർക്കാർ പുലർത്തുന്ന മെല്ലെപ്പോക്കും അലംഭാവവും മുൻഗണന അട്ടിമറിയും പരമോന്നത നീതിപീഠത്തിനും ചില ഹൈക്കോടതികൾക്കു പോലും ചൂണ്ടിക്കാണിക്കേണ്ടി വന്നു. വാക്സിൻ ക്ഷാമവും ഓക്സിജൻ സിലിൻഡറുകൾ ലഭ്യമാക്കുന്നതിലെ കാലതാമസവും കാരണം മരണം മുട്ടിവിളിക്കുന്ന അവസ്ഥയിൽ ഇരുട്ടടിയാകുകയാണ് മോഡിയുടെ ഇന്ധനക്കൊള്ള. പെട്രോളിനും ഡീസലിനും തുടർച്ചയായ നാലാം ദിവസവും വില വർധിപ്പിച്ചത് സാധാരണക്കാർക്കുമേലുള്ള താങ്ങാനാകാത്ത പ്രഹരവുമാണ്.
സമീപകാലത്ത് പുറത്തുവന്ന അന്താരാഷ്ട്ര പഠനങ്ങളും സ്ഥിതിവിവര കണക്കുകളും മാധ്യമ വിശകലനങ്ങളും ഇന്ത്യയെ സംബന്ധിച്ച് ഒട്ടും പ്രതീക്ഷാനിർഭരമല്ല. കാർഷിക വ്യാവസായിക സേവന മേഖലകളെല്ലാം അഗാധമായ പ്രതിസന്ധിയിലാണ്. സേവന മേഖലകളിൽ ഏപ്രിൽ വരെയുള്ള കണക്കുകളനുസരിച്ച് കാര്യമായ ഇടിവുണ്ടായി. തുണി കയറ്റുമതിയിൽ രേഖപ്പെടുത്തപ്പെട്ട കുറവാകട്ടെ പതിമൂന്ന് ശതമാനത്തിലധികമാണ്. ദരിദ്ര ജനകോടികളെ കുത്തുപാളയെടുപ്പിച്ച നയങ്ങൾക്കിടയിലും ബഹുരാഷ്ട്ര കുത്തകകളുടെയും കോർപറേറ്റുകളുടെയും ലാഭം വൻ ഉയർച്ചയിലേക്കായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും അവർക്ക് പൂക്കാലമായിരുന്നല്ലോ. ലോക സമ്പന്നന്മാരുടെയും ലാഭവിഹിതത്തിന്റെയും പട്ടികയിൽ അദാനി–അംബാനിമാർക്കും അവരുടെ സ്ഥാപനങ്ങളും കുതിക്കുകയായിരുന്നു. അത് കേന്ദ്രത്തിന്റെ കൈ പിടിച്ചു ഉയരുകയായിരുന്നു എന്നൊരു പരക്കംപാച്ചിലുമുണ്ട്.
ഇന്ധനവില വർധന തെറ്റായ നയങ്ങളുടെ തുടർച്ച തന്നെയാണ്. എണ്ണയുടെ വിലനിർണയ അവകാശം കമ്പനികൾക്ക് അടിയറ വച്ചതിന്റെ ഫലം. അന്താരാഷ്ട്ര കമ്പോളത്തിൽ അസംസ്കൃത എണ്ണകളുടെ വില കുറഞ്ഞപ്പോഴും ഇന്ത്യയിൽ ഉയർത്താൻ ഈ മേഖലയിലെ പ്രമാണിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുമതി നൽകി.
2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു. പാചക വാതക സിലിൻഡറുകൾക്ക് കഴിഞ്ഞ മാസം കൂട്ടിയത് നൂറു രൂപയിലധികമാണ്. 2020ൽ പെട്രോൾ ഡീസൽ വിലവർധന രാവിലെ എനിക്കുമ്പോൾ തന്നെ കേട്ടു കേട്ടു ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുകയായിരുന്നു.
എന്നാൽ, 2021 ഏപ്രിലിൽ കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനാൽ പ്രഹരം ഏൽപ്പിക്കുന്നതിൽനിന്ന് തൽക്കാലം പിൻമാറി. മെയ് രണ്ടിന് വോട്ടെണ്ണൽ കഴിയാനായി കാത്തിരിക്കുകയായിരുന്നു. ചെറിയ ഇടവേളയ്ക്കുശേഷം മെയ് നാലിന് ഡീസൽവില 18 പൈസയും പെട്രോൾ വില 15 പൈസവും കൂട്ടി. തുടർച്ചയായ ദിവസങ്ങളിലും വർധനതന്നെ. കണ്ണടച്ചുള്ള ഈ പാലുകുടിക്കൽ സമ്പദ്വ്യവസ്ഥയുടെ സർവമേഖലയെയും ബാധിക്കുന്നുണ്ട്. കേരളംപോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ ഭാരം.
കോവിഡിന്റെ സംഹാരാത്മകതയിൽ വിറങ്ങലിച്ച പൗരൻമാർക്ക് ഏറ്റവും ദരിദ്രരാജ്യങ്ങൾപോലും കൈത്താങ്ങ് നൽകുമ്പോൾ ഭരിക്കുന്നവരും കൂട്ടരും പലവിധത്തിലുള്ള അമിതഭാരം അടിച്ചേൽപ്പിക്കുകയാണ്. നിസ്സഹായരായ ജനങ്ങളുടെ കണ്ണീരൊപ്പുന്നതിനുപകരം ഈ ‘രാജ്യസ്നേഹികൾ’ അവരെ അനാഥത്വത്തിന്റെ ഇരുട്ടിൽ തള്ളുകയുമാണ്. ദുരിതകാലത്തും തുടരുന്ന ഇന്ധനക്കൊള്ളയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. കോവിഡ് ദുരിതകാലത്ത് ജനങ്ങളെ കരുണയില്ലാതെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ദുതിതത്തിലേയ്ക്ക് തള്ളിവിടുന്ന നടപടി നീതീകരിക്കാൻ കഴിയാത്ത ഒന്ന് തന്നെയാണ്.
പ്രതികരിക്കാം ഒരുമിച്ച് നിന്ന് തന്നെ....
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)