
ഈശോ സിനിമയുമായി ബന്ധപ്പെട്ട് ഫാദര്‍ ജെയിംസ് പനവേലിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സംവിധായകന് ജീത്തു ജോസഫിനെതിരേ സൈബറാക്രമണം. സിനിമയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്ന അഭിപ്രായമായിരുന്നു ജയിംസ് പനവേല്‍ പറഞ്ഞത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ദൃശ്യങ്ങള്‍ ജീത്തു ജോസഫ് പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് വിശ്വാസികള്‍ എന്ന അവകാശപ്പെടുന്ന ചിലര്‍ സംവിധായകനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ജീത്തു ജോസഫിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നും വിശ്വാസികളെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും പറഞ്ഞാണ് സൈബര്‍ ആക്രമണം. സിനിമാക്കാര് പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണെന്നും വിമര്‍ശകര്‍ പറയുന്നു.
ജോസഫ് പനവേലിന്റെ പ്രസംസത്തിലെ പ്രസക്ത ഭാഗങ്ങള്‍
"സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോള്‍ നമുക്ക് സൗകര്യങ്ങളും നേട്ടങ്ങളുമുണ്ട്. പക്ഷെ നമ്മുടെ കൂടെ ജീവിക്കുന്ന മനുഷ്യനെ അവന്റെ നിറം നോക്കി, മതം നോക്കി, ജാതി നോക്കി, കുടുംബമഹിമ നോക്കി വകഞ്ഞു മാറ്റുന്ന മനോഭാവം ഉണ്ടെങ്കില്‍ ക്രിസ്തു ഇല്ല, ജീവിതത്തില്‍ സത്യമില്ല. രണ്ടാഴ്ച്ച മുമ്പാണ് നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ എന്ന പേരു വീണത്. ഉടന്‍ തന്നെ വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്.
ഇതിനു മുമ്പും സിനിമകള്‍ക്ക് പേര് വന്നിട്ടുണ്ട്, ഈ.മ.യൗ, ആമേന്‍, ഹല്ലേലൂയ്യ എന്നിങ്ങനെ എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇന്ന് വാളെടുത്തിറങ്ങിയിരിക്കുകയാണ്. അങ്ങനെ സമൂഹമാധ്യമങ്ങളില്‍ നമുക്ക് ക്രിസംഘി എന്ന പേര് വീണു. അത് നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മള് ഇങ്ങനെയായിരുന്നില്ല. മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്.
ഈശോ എന്ന പേരില്‍ ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം? ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ശരിയായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്, ചുറ്റുമുള്ള മനുഷ്യനെ തിരിച്ചറിയലാണ്."
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)