
വാഷിംഗ്ടൺ: അമേരിക്കയിൽ കോവിഡ് വ്യാപിക്കുന്നു. കോവിഡിന്റെ ഡെൽറ്റാ വകഭേദമാണ് രാജ്യത്ത് വ്യാപിക്കുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ ഏഴ് ദിവസത്തിൽ ശരാശരി ഒരു ലക്ഷം കോവിഡ് കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്തത്. ശൈത്യകാലത്തിലെ കോവിഡ് വ്യാപനത്തിന് ശേഷം വീണ്ടുമൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് രാജ്യം. വാക്സിനേഷൻ കുറഞ്ഞ സംസ്ഥാനങ്ങളിലാണ് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുന്നത്. അതേസമയം വാക്സിൻ എടുക്കാൻ ആളുകളെത്താത്തതിനെത്തുടർന്ന് നിരവധി ഡോസുകളാണ് രാജ്യത്ത് പാഴായത്.
ജൂണിൽ ശരാശരി 11,000 കോവിഡ് കേസുകളായിരുന്നു ദിനംപ്രതി റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അത് 1,07,143 ആയി ഉയർന്നു. കഴിഞ്ഞ നവംബറിൽ രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ നിലയിലായിരുന്നു. ശരാശരി 2,50,000 കേസുകളായിരുന്നു നവംബറിൽ റിപ്പോർട്ട് ചെയ്തത്.
വാക്സിനേഷൻ പൂർത്തീകരിക്കാത്ത തെക്കൻ സംസ്ഥാനങ്ങളിലാണ് കേസുകൾ കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. ദിനംപ്രതി രോഗബാധ വർധിക്കുന്നത് ആരോഗ്യപ്രവർത്തകരിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജനങ്ങൾ ഇനിയും വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ അമേരിക്കയിൽ രോഗം ബാധിക്കുന്നവരുടെ എണ്ണവും മരണ നിരക്കും ഇനിയും വർധിക്കുമെന്ന് ആരോഗ്യപ്രവർത്തകർ ആശങ്കപ്പെടുന്നു.
രാജ്യത്ത് 50 ശതമാനം ആളുകൾക്ക് വാക്സിൻ രണ്ട് ഡോസും നൽകിക്കഴിഞ്ഞു. 70 ശതമാനത്തിലേറെ യുവതി യുവാക്കൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ കോവിഡ് ബാധിച്ച് 44,000-ലേറെ പേർ ആശുപത്രികളിൽ ചികിത്സയിലാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC) വ്യക്തമാക്കി. ഇതിൽ 30 ശതമാനം രോഗികളും കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നും ഇത് ജൂണിലേതിനേക്കാൾ നാല് മടങ്ങ് കൂടുതലാണെന്നും സി.ഡി.സി പറയുന്നു.
വാക്സിൻ സ്വീകരിക്കാത്ത പ്രദേശങ്ങളിലാണ് കൂടുതലായും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. തെക്കൻ പ്രദേശങ്ങളായ ഫ്ലോറിഡ, ലൂസിയാന, മിസ്സിസിപ്പി തുടങ്ങിയിടങ്ങളിൽ ആശുപത്രികൾ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞതായാണ് റിപ്പോർട്ട്. തെക്കു കിഴക്കൻ പ്രദേശങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർധനവ് ഉണ്ടായതായി സി.ഡി.സി പറയുന്നു.
നമ്മൾ ഇനിയും വാക്സിൻ എടുത്തില്ലെങ്കിൽ ജനുവരിയിലെ കുതിച്ചു ചാട്ടത്തിന് സമാനമായി ലക്ഷക്കണക്കിന് കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചേക്കാമെന്ന് സി.ഡി.സി. ഡയറക്ടർ റോച്ചൽ വാലൻസ്കി പറഞ്ഞു.
അമേരിക്കയിൽ വാക്സിനേഷന്റെ കാര്യത്തിൽ ഏറ്റവും പിന്നിലുള്ളത് അലബാമയും മിസ്സിസിപ്പിയുമാണ്. മയോ ക്ലിനിക്കിന്റെ റിപ്പോർട്ട് പ്രകാരം ഈ പ്രദേശങ്ങളിൽ 35 ശതമാനം ആളുകളാണ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. ജോർജിയ, ടെന്നസി, കരോലിന എന്നീ സംസ്ഥാനങ്ങളും വാക്സിനേഷന്റെ കാര്യത്തിൽ ഏറെ പിന്നിലാണ്. വാക്സിനെടുക്കാൻ ആളുകളെത്താത്തതിനെത്തുടർന്ന് 65,000 ഡോസ് വാക്സിനുകളാണ് അലബാമയിൽ പാഴായിപ്പോയത്.
65,000 വാക്സിൻ ഡോസുകളാണ് അലബാമയിൽ പാഴായിപ്പോയത്. വളരെ കുറഞ്ഞ വാക്സിനേഷൻ നിരക്ക് ഉള്ളപ്പോൾ അത് വളരെ നിർഭാഗ്യകരമാണ്, തീർച്ചയായും, വാക്സിൻ ലഭ്യമല്ലാത്ത ധാരാളം ആളുകൾ ലോകത്ത് ഉണ്ടെന്ന് സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥൻ സ്കോട്ട് ഹാരിസ് പറഞ്ഞു.
കഴിഞ്ഞ 7 ദിവസത്തിൽ ശരാശരി 270 മരണങ്ങൾ വരെ ദിനംപ്രതി രേഖപ്പെടുത്തി. രണ്ടാഴ്ചകൾക്ക് മുമ്പ് ഇത് ഏകദേശം 500 ആയിരുന്നുവെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി പറയുന്നു. ജനുവരിയിൽ 3,500 കോവിഡ് മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)