
രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായ മഞ്ജുളിന്റെ ട്വീറ്റുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മഞ്ജുളിനെതിരെ നടപടിയെടുക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്രം. കേന്ദ്ര ലോ എന്‍ഫോഴ്സ്മെന്റാണ് ട്വിറ്ററിനോട് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അതെ സമയം, കേന്ദ്ര നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ ഏകാധിപത്യ നയങ്ങളുടെ ഭാഗമാണ് നീക്കമെന്ന് സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിമര്‍ശിച്ചു. മഞ്ജുളിനെതിരായ നീക്കത്തിനെതിരെ ശശി തരൂര്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് പരിഹാസ വാര്‍ത്തയാണെന്നാണ് കരുതിയിരുന്നതെന്നും നീക്കം അവിശ്വസനീയമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നവരുടെ വായ അടപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
കേന്ദ്രത്തിന്റെ നിര്‍ദേശം അറിയിച്ചുകൊണ്ട് ട്വിറ്റര്‍ അയച്ച ഇ-മെയില്‍ മഞ്ജുള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'മോദി ജിയുടെ സര്‍ക്കാര്‍ വിജയിക്കട്ടെ' എന്ന അടിക്കുറിപ്പോടെയായിരുന്നു സ്ക്രീന്‍ഷോട്ട് പങ്കുവച്ചത്. താങ്കളുടെ ട്വീറ്റുകള്‍ രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ലോ എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇ-മെയിലില്‍ പറയുന്നു. എന്നാല്‍, ആവശ്യപ്രകാരം നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇ-മെയിലില്‍ ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.
ഉപയോക്താക്കളുടെ ശബ്ദങ്ങളെ മാനിക്കുകയും പ്രതിരോധിക്കുകയും ചെയ്യണമെന്നതില്‍ ട്വിറ്റര്‍ ഉറച്ചുവിശ്വസിക്കുന്നു. ഇതിനാല്‍ ഇത്തരത്തിലുള്ള നിയമനടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ ലഭിച്ചാല്‍ അത് ഉപയോക്താക്കളെ അറിയിക്കുന്നത് കമ്പനി നയമാണെന്നും ഇ-മെയിലില്‍ പറയുന്നു. കേന്ദ്ര നീക്കത്തെ നിയമോപദേശം തേടി കോടതിയില്‍ നേരിടുകയോ, പൗരസാമൂഹിക കൂട്ടായ്മകളെ ബന്ധപ്പെട്ട് സഹായം തേടുകയോ ചെയ്യാവുന്നതാണെന്നും മഞ്ജുളിനോട് ട്വിറ്റര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അല്ലെങ്കില്‍ സ്വമേധയാ ട്വിറ്റര്‍ നീക്കം ചെയ്യാവുന്നതാണെന്നും പറയുന്നു.
മുന്‍പും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ മഞ്ജുളിന്റെ കാര്ട്ടൂണുകള് ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ടു ലക്ഷത്തോളം പേര് ട്വിറ്ററില്‍ മഞ്ജുളിനെ ഫോളോ ചെയ്യുന്നുണ്ട്.
കൊവിഡ് പ്രതിരോധത്തിലെ സര്‍ക്കാര്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നിരവധി കാര്ട്ടൂണുകള് മഞ്ജുള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതു വ്യാപകമായി പങ്കുവയ്ക്കപ്പെടുകയുമുണ്ടായി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)