
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് പ്രായപൂർത്തിയായ എല്ലാവർക്കും ലഭ്യമാക്കണമെന്ന് കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ പ്രായക്കാര്‍ക്കും വാക്സിന് ലഭ്യമാക്കണമെന്ന വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനു പിന്നാലെയാണ് രാഹുല്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ആഗ്രഹിക്കുന്നവര്‍ക്കല്ല, പകരം അത്യാവശ്യം വേണ്ടവര്‍ക്കാണ് കോവിഡ് വാക്സിന് വിതരണം ചെയ്യാന്‍ ലക്ഷ്യം വെയ്ക്കുന്നതെന്നായിരുന്നു ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് കഴിഞ്ഞ ദിവസം പറഞ്ഞത്.
"ആവശ്യത്തെയും ആഗ്രഹത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തന്നെ പരിഹാസ്യമാണ്. ഇന്ത്യയിലെ എല്ലാ പൗരന്മാരും സുരക്ഷിത ജീവിതം അര്‍ഹിക്കുന്നവരാണ്", എന്നായിരുന്നു ഇതിനോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്ക്കും പ്രതിരോധ കുത്തിവയ്പ്പ് അനുവദിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് എന്നിവരും സമാനമായ അഭ്യര്‍ത്ഥനകള്‍ നടത്തി. പിന്നാലെയാണ് സമാന ആവശ്യവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരിക്കുന്നത്.
വാക്സിന് സ്റ്റോക്ക് തീര്‍ന്നുകൊണ്ടിരിക്കുന്നു; മുന്നറിയിപ്പുമായി മുംബൈ മേയര്‍
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയില്‍ മുംബൈ നഗരവാസികള്‍ക്ക് മുന്നറിയിപ്പുമായി മുംബൈ മേയര്‍. മുംബൈ നഗരത്തിലെ വാക്സിന് സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്സിന് മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മേയര്‍ കിഷോറി പെഡ്നേക്കര്‍ പറഞ്ഞു.
'കൂടുതല്‍ ഡോസുകളും സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് നല്‍കുന്നത്. നമ്മുടെ കൈയില്‍ ഇനി ഒരു ലക്ഷത്തോളം കോവിഷീല്‍ഡ് ഡോസുകളാണ് അവശേഷിക്കുന്നത്. വാക്സിന് അപര്യാപ്തതയുണ്ട്. ഇക്കാര്യം സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടൊപ്പെ കേന്ദ്രത്തോടും മുഖ്യമന്ത്രിയോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.' മേയര്‍ പറഞ്ഞു.
45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് വാക്സിന് നല്‍കുന്നതിനായി ആവശ്യമായ വാക്സിന് നല്‍കണമെന്ന് അവര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധമുയര്ത്തരുതെന്ന് വ്യാപാരികളോട് മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് തനിക്ക് അറിയാം എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മറ്റുമാര്‍ഗങ്ങളില്ല. വ്യാപാരികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാന്‍ മുഖ്യമന്ത്രി സഹായിക്കും. - മേയര്‍ പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,15,736 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 55,000ത്തോളം കേസുകള്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ശനി-ഞായര്‍ ദിവസങ്ങളില്‍ മഹാരാഷ്ട്ര കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. മുംബൈയില്‍ മാത്രം കഴിഞ്ഞ ദിവസം 10,030 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)