
മോസ്കോ: ലോകത്തെ ആദ്യത്തെ കൊവിഡ് 19 വാക്സിന് ഓഗസ്റ്റ് 12 ന് രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി റഷ്യ. റഷ്യന്‍ ആരോഗ്യ സഹമന്ത്രി ഒലേഗ് ഗ്രിന്‍ഡെവ് ആണ് ഇക്കാര്യം അറിയിച്ചത്. മോസ്കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗമേലെയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എപിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയുടെ വാക്സിനാണ് രജിസ്ട്രേഷനായി ഒരുങ്ങുന്നത്. നേരത്തെ രാജ്യവ്യാപകമായുള്ള വാക്സിന് വിതരണം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായില്‍ മുറാഷ്കോ പറഞ്ഞിരുന്നു.
ഗമേലെയയും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സിന് നിര്‍മിക്കുന്നത്. കഴിഞ്ഞ മാസമാണ് ഗമേലെയയുടെ വാക്സിന്റെ മനുഷ്യരിലുള്ള ആദ്യ ഘട്ടം വിജയിച്ചതായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ അറിയിച്ചത്. വാക്സിന് സുരക്ഷിതമാണെന്നും നിലവില്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ് വാക്സിനെന്നും ഗ്രിന്‍ഡെവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും അദ്ധ്യാപകര്‍ക്കുമാണ് ആദ്യം വാക്സിന് നല്‍കുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, റഷ്യയുടെ ദ്രൂത ഗതിയിലുള്ള നടപടികളില്‍ ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ദ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വാക്സിന് വികസിപ്പിക്കുന്നതില്‍ ചട്ടങ്ങള്‍ പാലിക്കാതെയുള്ള റഷ്യയുടെ തിടുക്കത്തിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു.
നിലവില്‍ റഷ്യയിലെ ബുര്ഡെന്കോ മെയിന്‍ മിലിട്ടറി ക്ലിനിക്കല്‍ ഹോസ്പിറ്റല്‍, ദ സെഷെനോവ് ഫസ്റ്റ് മോസ്കോ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് ഗമേലെയയുടെ വാക്സിന് പരീക്ഷണം നടക്കുന്നത്. ഈ വാക്സിന് കൊറോണ വൈറസിനെതിരെ ദീര്‍ഘ നാളത്തേക്ക് പ്രതിരോധ ശക്തി നല്‍കുന്നതായാണ് റഷ്യന്‍ ഭരണകൂടത്തിന്റെ അവകാശവാദം. ജൂണ്‍ 18നായിരുന്നു വാക്സിന് ട്രയല്‍ ആരംഭിച്ചത്. ആദ്യ ഘട്ട പരീക്ഷണത്തിന് വിധേയമായ 38 പേര് ജൂലായ് 15ന് ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് ജൂലായ് 20ന് അടുത്ത ഘട്ടം ആരംഭിക്കുകയായിരുന്നു. വാക്സിനെ പറ്റിയുള്ള കൂടുതല്‍ ശാസ്ത്രീയ വിവരങ്ങളൊന്നും റഷ്യ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ റഷ്യന്‍ വാക്സിന് എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തില്‍ കൃത്യതയുമില്ല.
ഗമേലെയയെ കൂടാതെ റഷ്യയില്‍ സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിനും മനുഷ്യരിലുള്ള പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. നവംബര്‍ മാസത്തോടെ വെക്ടറിന്റെ വാക്സിനും ഉത്പാദനത്തിന് തയാറാകുമെന്നാണ് റിപ്പോര്‍ട്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)