
കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ ഇന്നു മുതല്‍ ലഭിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യ അരി അനുവദിച്ചിട്ടുള്ളത്. സൗജന്യ റേഷന്‍ അരി വിതരണത്തിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന ഭക്ഷ്യവകുപ്പ് അറിയിച്ചു. ഇതനുസരിച്ച് മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് 20, 21 തീയതികളിലാണ് അരി വിതരണം. ആ ദിവസങ്ങളില്‍ വാങ്ങാന്‍ പറ്റാത്തവര്‍ക്ക് 30 വരെ വാങ്ങാം. ഇതോടൊപ്പം കേരള സര്‍ക്കാര്‍ അനുവദിച്ച സൗജന്യ പലവ്യഞ്ജന കിറ്റും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡുടമകള്‍ക്ക് 22 മുതല്‍ 30 വരെ വിതരണം ചെയ്യും. തിരക്ക് കുറയ്ക്കുന്നതിനായി കാര്‍ഡ് നമ്പറിന്റെ അവസാന അക്കത്തിനനുസരിച്ചാണ് വിതരണ ദിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കാര്‍ഡ് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്ന ഉടമകള്‍ക്ക് 22-നും തുടര്‍ നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ക്രമാനുഗത ദിവസങ്ങളിലുമാണ് വിതരണം. അവസാന നമ്പര്‍ പൂജ്യം, ഒന്‍പത് ആയ കാര്‍ഡുടമകള്‍ക്ക് 30-നാണ് വിതരണം.
റേഷന്‍ വിതരണം ഒ.റ്റി.പി സമ്പ്രദായം മുഖേന ആയിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈലുമായി എത്തി മൊബൈലില്‍ കിട്ടുന്ന ഒ.റ്റി.പി ഹാജരാക്കി വേണം തിങ്കളാഴ്ച മുതല്‍ റേഷന്‍ വാങ്ങാന്‍. റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇത് നടപ്പിലാക്കുന്നത്. ഒ.റ്റി.പി സമ്പ്രദായം പരാജയപ്പെടുകയാണെങ്കില്‍ മാനുവല്‍ മോഡില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാവുന്നതാണ്.
അന്ത്യോദയ അന്നയോജന, മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് മൂന്നുമാസത്തേക്ക് ഒരംഗത്തിന് അഞ്ചുകിലോഗ്രാം വീതം അരി സൗജന്യമായി ലഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ വിലമതിക്കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളും ഇതോടൊപ്പം വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ അരി വിതരണം നേരത്തെ ആരംഭിച്ചിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)