
മുക്കം: വയനാട് ചുരത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനുമായി ചുരത്തിന് സമാന്തരമായി കേബിള്‍ കാര്‍ പദ്ധതി നടപ്പിലാക്കുന്നു. മണിക്കൂറില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാവുന്നതും ആറ് സീറ്റുകള്‍ ഉള്ളതുമായിരിക്കും കേബിള്‍ കാറുകള്‍. അടിവാരം മുതല്‍ ലക്കിടി വരെ മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ് നിര്‍ദിഷ്ട റോപ് വേ പദ്ധതി തയാറാക്കുക.
കേബിള്‍ കാര്‍ പദ്ധതി വരുന്നതോടെ ചുരത്തിലെ തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ നാല്പതോളം ടവറുകള്‍ സ്ഥാപിച്ചാണ് റോപ് വേ തയാറാക്കുന്നത്. 15 മിനിറ്റ് മുതല്‍ 20 മിനിറ്റ് വരെയുള്ള സമയത്തിനുള്ളില്‍ ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാനാവും. ചുരത്തിന്റെയും വനത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനും കഴിയും. ലക്കിടിയില്‍ അപ്പര്‍ ടെര്‍മിനലും അടിവാരത്ത് ലോവര്‍ ടെര്‍മിനലും ഉണ്ടാവും. അടിവാരം ടെര്‍മിനലിനോട് അനുബന്ധിച്ച് പാര്‍ക്കിങ്, പാര്‍ക്ക്, മ്യൂസിയം, കഫ്റ്റീരിയ, ഹോട്ടല്‍ ആംഫി തിയേറ്റര്‍, ഓഡിറ്റോറിയം തുടങ്ങിയവ നിര്‍മിക്കാനും പദ്ധതിയുണ്ട്.
കോഴിക്കോട്-വയനാട് ഡി.ടി.പി.സി, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ പി.പി.പി അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി 'സിയാല്‍' മാതൃകയില്‍ കമ്പനി രൂപവത്കരിക്കും.
കോഴിക്കോട് കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. ജോര്‍ജ് എം തോമസ് എംഎല്‍എ, ഇരു ജില്ലകളിലെയും ഡിടിപിസി അധികൃതര്‍, വനം, റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടൂറിസം, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തില്‍ പദ്ധതിയുടെ വിശദമായ രൂപരേഖ അവതരിപ്പിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ രീതിയില്‍ പദ്ധതി തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ. അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)