
മതങ്ങളും വിശ്വാസങ്ങളും മാനവപുരോഗതിയെ എത്രത്തോളം തടസ്സപ്പെടുത്തിയിട്ടുണ്ടെന്നു തിട്ടപ്പെടുത്താനാവില്ല. മതങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഒരായിരം കൊല്ലത്തെ നേട്ടങ്ങള്‍ കൂടി ഇതിനകം തന്നെ കൈവരിക്കാന്‍ മനുഷ്യന് കഴിഞ്ഞേനെ! മനുഷ്യന് കൈവരിച്ച എല്ലാ പുരോഗതിക്കും നിദാനമായത് സ്വതന്ത്ര ചിന്തയാണ്. എന്നാല്‍ ചിന്തിക്കാനുള്ള ശേഷി വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ മഹാഭൂരിപക്ഷം മനുഷ്യര്‍ക്കും സാധ്യമാകാതെ പോയി. അന്ധവിശ്വാസങ്ങളാല്‍ ശിതീകരിക്കപ്പെടുകയും സംഘടിത പീഡനങ്ങളാല്‍ നിഷ്ക്രിയമാക്കപ്പെടുകയും ചെയ്ത മനുഷ്യ ബുദ്ധി അത്രയും സമൂഹത്തിന് പ്രയോജനപ്പെടാതെ നിഷ്ഫലമാവുകയാണ് ചെയ്തത്. ശാസ്ത്രാന്വേഷികളും തത്വചിന്തകരും കലാപ്രതിഭകളുമൊക്കെയായി സമൂഹത്തിന് മുതല്‍കൂട്ടാകുമായിരുന്ന അനേകായിരം ധിഷണാശാലികളെ മതം മുളയിലേ നുള്ളിയെറിഞ്ഞു.
യൂറോപ്പിനെ ദീര്‍ഘകാലം അന്ധകാരത്തില്‍ തളച്ചിട്ട മതം, സ്വതന്ത്ര ചിന്തകരോടും സത്യാന്വേഷികളോടും അനുവര്‍ത്തിച്ച ക്രൂരതകള്‍ അളവറ്റതാണ്. അന്വേഷണത്തിന്റെ എല്ലാ ജാലകങ്ങളും കൊട്ടിയടച്ച് താഴിട്ട് പൂട്ടി. മൗലികചിന്തകളെല്ലാം മതനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടു. സത്യാന്വേഷണത്തിന്റെ ചോദനയായ സംശയങ്ങളും ചോദ്യങ്ങളും പൈശാചികതയായും ദൈവനിന്ദയായും ചിത്രീകരിക്കപ്പെട്ടു.
രോഗഹേതു ദൈവകോപമാണെന്ന വിശ്വാസം ചികിത്സാ ശാസ്ത്രത്തെ ദീര്‍ഘകാലത്തേയ്ക്ക് മരവിപ്പിച്ചു. പ്രാര്‍ഥനയും ബലിയും വഴിപാടുമായി ദൈവങ്ങളെ പ്രീണിപ്പിക്കുകയാണ് വേണ്ടതെന്നും മരുന്നും ചികിത്സയും നിഷിദ്ധമാണെന്നും വിശ്വാസം ശഠിച്ചു. രക്ത പര്യയന വ്യവസ്ഥയെക്കുറിച്ച് പഠനം നടത്തിയ സര്‍വീറ്റസിനെ വധിച്ചു. “ശരീര ശാസ്ത്രത്തിന്റെ പിതാവ്” എന്നറിയപ്പെട്ട വസേലിയസ്സിനെ നാടുകടത്തി. സ്ത്രീകള്‍ക്ക് ഒരു വാരിയെല്ല് കുറവാണെന്ന വിശ്വാസത്തെ അദ്ദേഹം ചോദ്യം ചെയ്തു എന്നതായിരുന്നു കുറ്റം. വേദന ദൈവസൃഷ്ടി ആയതിനാല്‍ വേദനസംഹാര ഔഷധങ്ങള്‍ ദൈവവിരുദ്ധമായി. ‘സ്ത്രീയേ..നീ വേദനയോടെ പ്രസവിക്കും’ എന്ന വെളിപാട് കല്പനയ്ക്ക് വിരുദ്ധമായതിനാല്‍ വേദന സംഹാരികള്‍ ഉപയോഗിച്ചുള്ള സുഖപ്രസവങ്ങള്‍ വിലക്കപ്പെട്ടു. ജനന നിയന്ത്രണം കൊടിയ പാപമാണെന്ന നിലപാടില്‍ മതം ഇന്നും ഉറച്ച് നില്ക്കുന്നു. പ്രകൃതി ക്ഷോഭങ്ങള്‍ ദൈവിക ശിക്ഷ ആയതിനാല്‍ മിന്നല്‍ രക്ഷാ ഉപകരണങ്ങള്‍ പോലും ദൈവകോപത്തിന് ഇടവരുത്തുമെന്ന് വ്യാകുലപ്പെട്ടു. എഡ്സണ് വൈദ്യുത ബള്‍ബ് പ്രകാശിപ്പിച്ചപ്പോള്‍ ദൈവഹിതമായ ഇരുളിനെ ചോദ്യം ചെയ്തുകൂടാ എന്ന തടസ്സവാദം പോലും ഉയര്ന്നുവത്രേ!
നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തിയ റോഗര്ബേക്കാന് എന്ന ശാസ്ത്രഞ്ജനെ 14 വര്‍ഷം തടവിലിടുകയും അദ്ദേഹത്തിന്റെ കൃതികള്‍ നിരോധിക്കുകയും ചെയ്തു സഭ. ബൈബിള്‍ വചനങ്ങള്‍ക്ക് വിരുദ്ധമായി ആദ്യമായി ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ പ്രശസ്തനായ ശാസ്ത്ര പ്രതിഭയായ ബ്രൂണോയെ ജീവനോടെ ചുട്ടുകൊന്നു. ഗലീലിയോവിനെ തുറുങ്കിലിട്ടു. ഗണിത ശാസ്ത്രഞ്ജനായ ഹെപ്പാറ്റിയായെകൊല ചെയ്തു. ഫ്രാന്‍സിസ് ബെക്കണെ ജയിലിലടച്ചു. വോള്ടായറെ പുറത്താക്കി. ജോണ്ഓഫ് ആര്‍ക്കിനെ പച്ചയ്ക്ക് തീ കൊളുത്തി. വൈക്ലിഫിന്റെ അസ്ഥികള്‍ 31 വര്‍ഷങ്ങള്‍ക്ക് ശേഷം മാന്തിയെടുത്ത് ചുട്ടുകരിച്ചു. ആര്‍നോള്‍ഡ് ഒബ്രസിയായെ തൂക്കിക്കൊന്ന് കത്തിച്ച് ഭസ്മം നദിയിലൊഴുക്കി. ഫ്രഞ്ച് റിപ്പബ്ലിക്കിന് ശാസ്ത്രഞ്ജന്മാരെ ആവശ്യമില്ലെന്ന് ആക്രോശിച്ചുകൊണ്ട് രസതന്ത്രഞ്ജനായിരുന്ന ലാവോഷ്യയുടെ തല വെട്ടി. വിമാനം കണ്ടുപിടിച്ചയുടനെ, സ്വര്‍ഗ്ഗത്തില്‍ മുട്ടിക്കാന്‍ ബാബേല്‍ ഗോപുരം പണിതവര്‍ക്കുണ്ടായ ദുരനുഭവം ഓര്‍മ്മിപ്പിക്കാനും പുരോഹിതര്‍ മറന്നില്ല. പെട്രോളിയം കണ്ടെത്തി ഖനനത്തിനൊരുങ്ങവേ അതും ഈശ്വരേച്ഛയ്ക്കെതിരെന്ന വ്യാഖ്യാനമുണ്ടായി. ലോകാവസാന ദിനത്തില്‍ ഭൂമിയെ തകര്‍ക്കാന്‍ ദൈവം കരുതിവെച്ച ഇന്ധനമാണ് അതെന്ന വാദവുമായി അമേരിക്കയില്‍ ഒരു പുരോഹിതന് കോടതിയെ സമീപിച്ചു. ഡാര്വിന്, സ്പെന്‍സര്‍, ഹക്സ്ലി തുടങ്ങിയവരുടെ പുസ്തകങ്ങള്‍ക്ക് ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റ് സഭ വിലക്കേര്‍പ്പെടുത്തി. അനുഗ്രഹീത സാഹിത്യകാരന് ഖലീല്‍ ജിബ്രാനെ ലബനനില്‍ നിന്നും നാടുകടത്തി, അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ബെയ് റൂത്തിലെ ചന്തയില്‍ കൂട്ടിയിട്ട് കത്തിച്ചു. മാര്‍ക്സിന്റെയും, ഡാര്‍വിന്റെയും, ഫ്രോയിഡിന്റെയും കൃതികള്‍ക്ക് മുസ്ലിം രാജ്യങ്ങളില്‍ ഇന്നും നിരോധനം നില നില്ക്കുന്നു. അലക്സാന്‍ഡ്രിയയിലെ അമൂല്യ വിജ്ഞാനശേഖരം അഗ്നിക്കിരയാക്കിയത് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടായിരുന്നു.
മന്ത്രിച്ച് ഊതലും കൊമ്പ് വെയ്ക്കലുമാണ് മേത്തരം ചികിത്സ എന്നും, ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറ്റേ ചിറകില്‍ മരുന്നുമാണെന്നും വിശ്വസിച്ച ഇസ്ലാമിക ലോകത്ത് നിന്നും വൈദ്യശാസ്ത്രത്തിന് കാര്യമായ സംഭാവനകളൊന്നുമുണ്ടായില്ല. കുഷ്ഠം, അപസ്മാരം, മനോരോഗങ്ങള്‍ മുതലായവ ദുര്‍മന്ത്രവാദങ്ങളുടെ ലക്ഷണങ്ങളായി വ്യാഖ്യാനിക്കപ്പെടുകയും നിരപരാധികളായ അനേകായിരം രോഗികള്‍ അരുംകൊല ചെയ്യപ്പെടുകയും ചെയ്തു. അന്ധവിശ്വാസങ്ങള്‍ മനുഷ്യ പുരോഗതിക്ക് വിലങ്ങ് തടിയായതിന്റെ ഉദാഹരണങ്ങള്‍ അവസാനിക്കുന്നില്ല. പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനല്ല, വിധിക്ക് കീഴടങ്ങാനാണ് മതം മനുഷ്യനെ പ്രേരിപ്പിച്ചത്. ഇത് മനുഷ്യന്റെ കര്‍മ്മശേഷിയേയും അന്വേഷണ കൌതുകത്തെയും നിഷ്പ്രഭമാക്കി. സുഖവും സന്തോഷവും പാപമാണെന്ന തോന്നലാണ് വിശ്വാസികളെ മനോരോഗികളും പരപീഡന പ്രേമികളുമാക്കുന്നത്. വിധേയത്വവും മാനസിക അടിമത്വവും ശീലിച്ച മഹാഭൂരിപക്ഷത്തെ മോക്ഷപ്രതീക്ഷയില്‍ മയക്കിക്കിടത്തി ചൂഷണം ചെയ്യാന്‍ അധികാരവും സമ്പത്തുമുള്ളവര്‍ക്ക് ക്ഷിപ്രസാധ്യമായി.
ജീവിതത്തിലെ എല്ലാ ഉല്‍ക്കര്‍ഷ ചിന്തകളെയും മതം എതിര്‍ത്തു. നൈസര്‍ഗ്ഗിക ചോദനകളെയും സഹജമായ നന്മകളെയും അത് കരിച്ചുകളഞ്ഞു. പ്രകൃതിവിരുദ്ധവും നിരര്‍ത്ഥകവുമായ ഒട്ടേറെ ആചാരങ്ങള്‍ അത് മനുഷ്യന്റെ മേല്‍ കേട്ടിയേല്പ്പിച്ചു. പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കായി സമ്പത്തും അധ്വാനവും ദുര്‍വ്യയം ചെയ്യാന്‍ അത് മനുഷ്യനെ നിര്‍ബന്ധിച്ചു.
ഇന്ത്യയില്‍ ജനങ്ങളുടെ ജീവിത പുരോഗതിക്ക് തടസ്സം നില്ക്കുന്നതില് വിശ്വാസത്തോളം വലിയ പങ്ക് മറ്റൊന്നിനുമില്ല. നമ്മുടെ പൊതു സമ്പത്തിന്റെ ഗണ്യമായ ഭാഗവും ചെലവഴിക്കപ്പെടുന്നത് മതകാലുഷ്യങ്ങളെ നേരിടുന്നതിനാണ്. കാശ്മീരിലെ ഭീകരവാദത്തെ ചെറുക്കാന്‍ നാം ചിലവിടുന്ന കോടികള്‍ക്ക് കണക്കുണ്ടോ? അമര്‍നാഥിലെ തീര്‍ഥാടകരെ രക്ഷിക്കാന്‍ മാത്രം ഖജനാവില്‍ നിന്നും നല്ലൊരു പങ്ക് മാറ്റിവെയ്ക്കുന്നു. ദാരിദ്രവാസികള്ക്കുള്ള റേഷന്‍ സബ്സിഡി നിര്‍ത്തലാക്കുന്ന ഭരണകൂടം സമ്പന്നര്‍ക്ക് മാത്രം നിര്‍ബന്ധമുള്ള ഹജ്ജിന് വന്‍ തുക സബ്സിസി നല്കുന്നു. ജീവിതാഭിവൃദ്ധിക്കായി ചിലവഴിക്കേണ്ട ധനത്തിന്റെ സിംഹഭാഗവും മൂഡവിശ്വാസങ്ങള്ക്കും വ്യര്‍ത്ഥ അനുഷ്ഠാനങ്ങള്‍ക്കുമായി വ്യയം ചെയ്യുന്ന ഒരു സമൂഹത്തിന് പുരോഗതി കൈവരിക്കാനാകുമോ? കെട്ടിയുയര്‍ത്തുന്ന പള്ളിമിനാരങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന കോണ്‍ക്രീറ്റിന്റെ പണം മാത്രം മതിയാകും ഇവിടെ വീടില്ലാത്തവര്‍ക്കെല്ലാം വീട് വെച്ച് കൊടുക്കാന്‍. ഭക്തിയുടെ പേരില്‍ കത്തിച്ചു കളയുന്ന നെയ്യും നാളികേരവും മറ്റ് ഭക്ഷണവസ്തുക്കളും പോഷകാഹാരമില്ലാതെ കഷ്ടപ്പെടുന്ന ആദിവാസികള്‍ക്ക് കൊടുത്താല്‍ അവരുടെ പട്ടിണി മാറിക്കിട്ടും. തീര്ഥാടനങ്ങള് ഒഴിവാക്കി പ്രാര്‍ത്ഥന വീട്ടിലാക്കിയല്ത്തന്നെ അനേകം കോടി മിച്ചമുണ്ടാക്കാം. വാഹനാപകടങ്ങളുടെ 25 ശതമാനമെങ്കിലും കുറഞ്ഞ് കിട്ടുകയും ചെയ്യും. സര്‍വ വ്യാപിയും സര്‍വ്വ ജ്ഞാനിയുമായ ഈശ്വരന് വീട്ടില്‍ നിന്ന് വിളിച്ചാലും കേള്‍ക്കാതിരിക്കുകയില്ലല്ലോ!
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)