
പ്രളയജലവുമായുള്ള സമ്പര്‍ക്കം കാരണം കണ്ണ്, ചെവി, ചര്‍മ്മം, ശ്വാസകോശം എന്നീ അവയവങ്ങളില്‍ രോഗബാധയുണ്ടാവാം. ചെറിയ കുട്ടികള്‍ നിര്‍ത്താതെ കരയുന്നത് ഒരു പക്ഷെ ചെവിയില്‍ അണുബാധയുടെ ലക്ഷണമാവാം. കുട്ടിക്കത് പറയാന്‍ അറിയില്ല.
ചെറിയ ജലദോഷവും തൊണ്ടവേദനയും മൂക്കൊലിപ്പുമായി തുടങ്ങി, ഇപ്പോള്‍ ചുമയും ശ്വാസംമുട്ടലും ഉണ്ടെങ്കില്‍ അത് H1N1 പനിയാണോ എന്ന് സംശയിക്കണം.
രോഗി ഗര്‍ഭിണി ആണെങ്കില്‍ ആന്റി വൈറല്‍ ഗുളിക ഉടനെ കൊടുത്ത് തുടങ്ങണം. H1N1 പനി ഗര്‍ഭിണികളില്‍ വലിയ അപകടങ്ങള്‍ വിളിച്ചു വരുത്തും.
പ്രളയജലം ധൂളികളായി ശ്വാസകോശത്തില്‍ കടക്കുന്നത് അണുബാധകള്‍ക്ക് കാരണമാകാം. കുട്ടികള്‍ക്ക് തൊണ്ടയിലും ശ്വാസനാളത്തിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന അണുബാധയാണ് ഇതില്‍ പ്രധാനം. ഇത് പിന്നീട് ന്യുമോണിയയിലേയ്ക്ക് നയിക്കാം.
പനി, ചുമ, കഫം, തൊണ്ടവേദന എന്നിവയാണ് ലക്ഷണങ്ങള്‍. കഫം മഞ്ഞ നിറമാകുന്നത് അണുബാധയുടെ സൂചനയാണ്. ന്യുമോണിയയായി മാറിയാല്‍ ശ്വാസംമുട്ടല്‍ ഉണ്ടാകും. കഫത്തില്‍ രക്തമയം കാണാം.
രോഗം ബാധിച്ച കുട്ടി അതിവേഗത്തില്‍ ശ്വസിക്കും. ഉടന്‍ തന്നെ കുട്ടിയെ ഡോക്ടറുടെ അടുത്തെത്തിക്കണം എന്നാണ് അതിന്റെ അര്‍ത്ഥം.
അത്ര സാധാരണം അല്ലെങ്കിലും ശ്രദ്ധിക്കേണ്ട ഒന്നാണ് തലച്ചോറിലെ അണുബാധ. ഇത് ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് വേഗം പകരും. കടുത്ത പനിയും, തലവേദനയും, ചര്‍ദ്ദിയുമാണ് ലക്ഷണങ്ങള്‍. ഒരു പമ്പില്‍ നിന്നും പുറത്തേയ്ക്ക് ചാടുന്ന പോലെയാവും രോഗി ചര്‍ദ്ദിക്കുക. ഡോക്ടറെ നിര്‍ബന്ധമായും കാണണം.
കൂട്ടത്തില്‍ ക്ഷയരോഗത്തിന്റെ കാര്യം മറന്നുപോകരുത്. ക്ഷയരോഗത്തിന് തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നവര്‍ക്ക് ഔഷധം മുടങ്ങിപ്പോകാം എന്നതാണ് ഒന്നാമത്തെ കാര്യം.
പക്ഷെ ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ ആദ്യം മുതല്‍ ശ്രദ്ധിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടാകില്ല. രോഗം പുതിയതായി ബാധിച്ചവരെ കണ്ടെത്തുക എന്നതാണ് മറ്റൊരു കാര്യം.
ഏതൊരാളും രണ്ടാഴ്ചയില്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന ചുമയുണ്ടെങ്കില്‍ കഫം പരിശോധിച്ച് ക്ഷയരോഗം ഇല്ല എന്ന് ഉറപ്പുവരുത്തുക. അക്കാര്യത്തില്‍ ചമ്മല് പാടില്ല.
മുറിവുകളില്‍ അണുബാധ ഉണ്ടാകുന്നതാണ് മറ്റൊരു വിഷയം. അവ നന്നായി കഴുകി ഡ്രസ്സ് ചെയ്യണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടി വരും.
മുറിവിലൂടെ ടെറ്റനസ് അണുബാധ പിടികൂടുക എന്നതാണ് മറ്റൊരപകടം. പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തിട്ടുള്ളവര്‍ ഇക്കാര്യത്തില്‍ പേടിക്കേണ്ടതില്ല. എന്നാല്‍ ടെറ്റനസിനെതിരെ പ്രതിരോധം നല്കുന്ന ഡി.പി.ടി (DPT), പെന്റാവാലന്റ് (Pentavalent) എന്നിവയുടെ വാക്സിനേഷനുകള്‍ എടുത്തിട്ടില്ലാത്ത ചെറിയ കുട്ടികള്‍ക്കും ഡി.ടി.വാക്സിനേഷന് എടുത്തിട്ടില്ലാത്ത വലിയ കുട്ടികള്‍ക്കും റിസ്ക്കുണ്ട്. മുതിര്‍ന്നവര്‍ TT എടുത്താല്‍ മതി.
കുട്ടികള്‍ക്ക് മുടങ്ങിയ വാക്സിനേഷനുകള്‍ നല്കാന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ ഉപദേശം തേടുക.
- ഡോ. ജി.ആര്. സന്തോഷ് കുമാര്‍ -
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)