
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന് സ്വപ്ന സുരേഷ് വിദേശത്തേയ്ക്ക് കടത്തിയ ഡോളറില്‍ ശിവശങ്കറിന്റെ ബിനാമി പണമുണ്ടോയെന്ന് ഇ ഡി സംശയിക്കുന്നു. ശിവശങ്കറിന് വിദേശത്ത് ബിനാമി പേരില്‍ നിക്ഷേപമുണ്ടോയെന്നത് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. വിദേശത്തേയ്ക്ക് സ്വപ്നയ്ക്ക് ഡോളര്‍ കടത്താന്‍ ശിവശങ്കര്‍ സഹായിച്ചുവെന്ന ആരോപണം ശക്തമാണ്. സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് ശിവങ്കറാണെന്നും ഇതിന് ശിവശങ്കര്‍ പ്രത്യേക താല്പര്യം കാണിച്ചതായും ഇ ഡി ഇന്നലെ കോടതിയില്‍ നല്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
സ്വപ്നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തിരുവനന്തപുരത്ത് ബാങ്കില്‍ ലോക്കര്‍ ആരംഭിച്ചത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. ഇക്കാര്യം വേണുഗോപാല്‍ സമ്മതിച്ചിട്ടുണ്ട്. സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ ശിവശങ്കര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും വേണുഗോപാല്‍ സമ്മതിച്ചതായും ഇ ഡി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലഭിച്ച തെളിവുകളുടെയും വിവിധ വ്യക്തികളെ ചോദ്യം ചെയ്തതിലുടെ ലഭിച്ച മൊഴികളുടെയും അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റം ശിവശങ്കര്‍ ചെയ്തതായി വ്യക്തമാണെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.
ഇന്നലെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശിവശങ്കറിനെ ഇന്ന് രാവിലെ മുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ നിരത്തി എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലൈഫ് മിഷന് പദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിക്കാന്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് സ്വപ്ന സുരേഷിന്റെ നിര്‍ദേശ പ്രകാരം നല്കിയ ഐഫോണുകളില്‍ ഒന്ന് ശിവശങ്കറാണ് ഉപയോഗിച്ചിരുന്നതെന്ന റിപോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ലൈഫ് മിഷന് കരാര്‍ ലഭിക്കാന്‍ കമ്മീഷനു പുറമേ ഐഫോണുകളും സ്വപ്ന ചോദിച്ചുവാങ്ങിയതായി യൂണിടാക് എം.ഡി മൊഴി നല്‍കിയിരുന്നു. ഇതിലൊരെണ്ണമാണ് ശിവശങ്കര്‍ ഉപയോഗിച്ചിരുന്നതെന്നാണ് പുറത്തു വരുന്ന റിപോര്‍ട്ട്. 99,900 രൂപയാണ് ഈ ഫോണിന്റെ വില. ഫോണ്‍ വിവരം പുറത്തു വന്നതോടെ ലൈഫ് മിഷന് കരാര്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിബി ഐ ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)